എം.ടി. വാസുദേവന്‍ നായര്‍

1933 ജൂലായ് 15-ന്  പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനനം. അച്ഛന്‍: ടി. നാരായണന്‍ നായര്‍. അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അധ്യാപനം, പത്രാധിപര്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായി. മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് ആദ്യ തിരക്കഥ എഴുതി. ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, സുകൃതം തുടങ്ങി മുപ്പത്തിയഞ്ചോളം സിനിമകള്‍ക്ക് സംസ്ഥാന ബഹുമതികളും നിര്‍മ്മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങി പത്തോളം ചലച്ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡും ലഭിച്ചു. തിരക്കഥ എഴുതി സംവിധാനം ചെയ്ത കടവ് സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരം നേടി. കേരള സാഹിത്യ അക്കാദമിയുടെ കഥ -നോവല്‍ – നാടകം എന്നിങ്ങനെ മൂന്നു പുരസ്‌കാരങ്ങളും കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പ്രേംനസീര്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍.
1995-ല്‍ ജ്ഞാനപീഠ പുരസ്‌കാരം തേടിയെത്തി. 1996-ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയും 1996-ല്‍ കാലിക്കറ്റ് സര്‍വകലാശാലയും 2008-ല്‍ കൊല്‍ക്കത്ത നേതാജി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ഡി-ലിറ്റ് നല്‍കി ആദരിച്ചു. 2005-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2005-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2011-ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. 2013-ല്‍ കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. 2014-ല്‍ എം.ടി. വാസുദേവന്‍ നായരെക്കുറിച്ച് 11 പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രസിദ്ധീകരിച്ച്  ഹരിതം ബുക്‌സ്  ആദരിച്ചു. ലോക സാഹിത്യത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പ്രസാധനം. തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായിരുന്നു. 2024 ഡിസംബര്‍ 25-ന് അന്തരിച്ചു.

Shop Now

0